The Official Website Of Edathirinji [ Since 2002 ]

 

കൂവളം

 

           ശിവാരാധനയിലെ അനിവാര്യ ഘടകമായ വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്, ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു.    ഇംഗ്ലീഷില്‍ ബേല്‍ ട്രീ  (Bael tree)  എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ്  (Aegle marmelos (L.) Correa) എന്നാണ്.   റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ   ഇതിന്   ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്.   ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു.   ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്.    കൃമിഹരവും  അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത്  ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം.    ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു.  വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു.           

 

          12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്.  സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്.  മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും.   മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്.   കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്.  പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു.  ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്.  മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.        

 

         ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍, സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍  ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍ എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയും അടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം എന്നും എമ്പറട്ടോറിയം ബി എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്.  ഇവ ഉദര കൃമിനാശകമായി പ്രവര്‍ത്തിക്കുന്നു.  പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു.  തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍‍ധാനം ചെയ്തിരിക്കുന്നു.                   

 

     വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്.   വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം, കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്.  വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്.  എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്.   കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്.   പച്ചഫലമജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും.    കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും.  15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും          

 

          പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം, വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു.   വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു.  പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു.  ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്.  ഇലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.               കൂവളത്തില ചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്. 

 

         നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക.  കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോ ചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും.  കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്.  കൂവളത്തിന്‍ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും.  കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.           

 

        രക്തം  ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക.  കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്.  കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്.  കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍‍ക്കെട്ടിനും  ഉപയോഗിക്കുന്നു.   വേര് കഷായത്തിനും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.  മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും  ഇത് മരുന്നായി ഉപയോഗിക്കുന്നു. 

 

ചിറ്റരത്ത

 

          ദുര്‍ബല കാണ്ഡമുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റരത്ത.  ആല്‍പിനിയ കാല്‍കറേറ്റ (Alpinia Calcarate Rox.)  എന്നാണ് ഇതിന്റെ ശാസ്ത്രനാമം.   ഇതിനെ ഇംഗ്ലീഷില്‍ ഗ്രേറ്റര്‍ (Greater)    എന്നാണ് പറയുക.  മഞ്ഞളിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഈ സസ്യത്തിന് പ്രകന്ദം ഉണ്ടാകാറുണ്ട്.  ഇലയ്ക്കും കിഴങ്ങിനും നല്ല ഗന്ധവും  പൂവുകള്‍ക്ക് വെള്ളനിറവുമാണ്.  ഇതിന്റെ ഇലകള്‍ നീണ്ടു കൂര്‍ത്തതാണ്.   ആയുര്‍വേദ വിധിപ്രകാരം ദഹനശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതാണ്.   തീക്ഷ്ണഗുണപ്രദാനവും തിക്തരസദായകവുമാണിതിന്.  ഇതിന്റെ പ്രകന്ദമാണ് ഔഷധയോഗ്യഭാഗം.   ഇതു പൊടിച്ചാണ് രാസ്നാദിപ്പൊടിയുണ്ടാക്കുന്നത്.   വായു-കഫദോഷങ്ങളെ ശമിപ്പിക്കുന്ന ഇത് വാതരോഗങ്ങള്‍ക്കെതിരായ ഗുണവിശേഷങ്ങള്‍ നിരവധിയാണ്.  ചിറ്റരത്ത വിധിപ്രകാരം ചേര്‍ത്തുണ്ടാക്കുന്ന നെയ്യ്, കഷായം എന്നിവ സേവിക്കുന്നത് വാതരോഗങ്ങളെ മാറ്റും.   പീനസം, ജലദോഷം ഇവ സ്ഥിരമായുണ്ടാകുന്ന കുട്ടികള്‍ക്ക് കുളിച്ച് തലതോര്‍ത്തിയ ശേഷം ഒരു നുള്ള് രാസ്നാദി നെറുകയില്‍തിരുമ്മിയാല്‍ അസുഖം വരില്ല.   കഫഹര ഔഷധമാണ് രാസ്നാദിപ്പൊടി.  ഒരു നുള്ള് ചൂര്‍ണ്ണം തേനില്‍ ചാലിച്ച് മൂന്നുനേരം വീതം കഴിച്ചാല്‍ കഫക്കെട്ട് മാറുന്നതാണ്.

 

കടലാടി

 

     അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം.  അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്.  വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും.  പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്.   ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി.   ഇത് സമൂലം ഔഷധയോഗ്യമാണ്.  വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി.  കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും.   ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്.   കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും.  അതിസാരത്തിന് കടലാടിയില ഉണക്കിപ്പൊടിച്ച് തേനില്‍ സേവിച്ചാല്‍ ശമനം കിട്ടും.

 

ഇലന്ത

 

      സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം,  അമരത്വത്തിന്റെ പഴം  എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍.    ഇലന്തയുടെ സ്വദേശം ചൈനയാണ്.  നാനൂറിലേറെ ഇലന്തയുണ്ട്.  ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്.   ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത.  പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍.   ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ  കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.              

 

       സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത.   കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍  നട്ടും ഇലന്ത വളര്‍ത്താം.   പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍  വളരുന്ന സസ്യമാണ് ഇലന്ത.  സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍  വളരാന്‍ ഏറ്റവും അനുയോജ്യമാണ്.  മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം.    ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം.  ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും.   ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം.    ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം.   നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും.   ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം.    മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന  പച്ചയായി മാറുകയും ചെയ്യും.  നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും.  കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്.  മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്.  ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം.   ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും.     ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.

 

എരുക്ക്

 

     കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍  മഡ്ഡര്‍ പ്ലാന്റ് (Maddar Plant)  എന്നാണ് പേര്.    ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും  മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്.  ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്.  ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.  ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു.   പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി.  പാമ്പുകടിച്ചാലുടന്‍  എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും.   എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം.  വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.

 

ഏത്തവാഴ

 

      മുസാ സാപിയന്റം (Musa sapientum) എന്നാണ് ഏത്തവാഴയുടെ ശാസ്ത്രനാമം.    മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുകയും 10 മാസം കൊണ്ട് വിളവ് തരുകയും ചെയ്യുന്ന ചിരസ്ഥായിയായ ഔഷധിയാണ് ഏത്തവാഴ.  വാഴയുടെ കാണ്ഡത്തില്‍ നിന്നാണ് പ്രജനനം നടക്കുന്നത്.    കായും പിണ്ടിയുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെങ്കിലും വാഴ സമൂലം ഔഷധമാണ്.  ആയുര്‍വേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നതാണ്.    ജീവകങ്ങളുടെയും മൂലകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം.   നാരുകള്‍ കുറഞ്ഞ ആധുനിക ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വാഴചുണ്ടും പിണ്ടിയും അധികമായി ഉപയോഗിച്ചാല്‍ മതി.   പച്ച ഏത്തക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കം മാറും.    പച്ചക്കായ ഉണക്കിപ്പൊടിച്ച് നെയ്യില്‍ വറുത്തുനല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും.   പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും.    വാഴക്കൂമ്പ് അരച്ചിടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ് 

 

അത്തി

 

         പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി.  ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന  അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു.   ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്.   ഇടത്തരം വൃക്ഷമാണ് അത്തി.  തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ്  പഴങ്ങള്‍ ഉണ്ടാവുക.  ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്.    അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്.  നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്.

             

        അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി  ഉണ്ടാക്കുകയും ചെയ്യും    ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും.  അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്.  അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും.  അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്.    അത്തിപ്പഴം കുട്ടികളുടെ  ക്ഷീണവും ആലസ്യവും മാറ്റും. 

  

അകത്തി

 

      അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്.  സംസ്കൃതത്തില്‍ മുനിദ്രുമം എന്ന പേര് ഇതിന്റെ അതുല്യതയെ സാധൂകരിക്കുന്നു.  സിദ്ധവൈദ്യത്തിന്റെ കുലപതിയായ അഗസ്ത്യമുനിയുടെ പേര് ഈ സസ്യത്തിന് വീണത്  ഇതിന്റെ ഔഷധ മഹത്വത്തിന് തെളിവാണ്.  ഇംഗ്ലീഷില്‍ അഗസ്ത (Augusta) എന്നാണ് പേര്.    6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്.  അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.  ഇതിന് തിക്തരസവും ശീതവീര്യവുമാണ്.  വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്.   ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല.  പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്.  പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം.         

    

 

     അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും.  എല്ലുകളുടെ വളര്‍ച്ചയ്ക്ക്  കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി.  ഇതിന്റെ പൂ പിഴിഞ്ഞ് നീരെടുത്ത് പാലില്‍ ചേര്‍ത്തു സേവിച്ചാല്‍ സ്ത്രീരോഗങ്ങള്‍ക്ക് ശമനമുണ്ടാകും.  ഇതിന്റെ കുരു അരച്ച് പുരട്ടിയാല്‍ നീരും വേദനയുമുള്ള പരു വേഗം പഴുത്തു പൊട്ടി ഉണങ്ങും.    ഇലച്ചാര്‍ പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നസ്യം ചെയ്താല്‍ കഫക്കെട്ടും പീനസവും തലവേദനയും മാറും. 

 

അമരക്കായ

 

    പാപ്പിലിയോണേസി - (Papilionaceae)  കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍ നിഷ്പാവഃ എന്നറിയപ്പെടുന്നു.  ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ.  പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്.  വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.             

       അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും.  ദഹിക്കുവാന്‍ വിഷമമുള്ളതാണ്.  നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്.  മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും.  ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയില്ല.   പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി.  മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും.  ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്.  സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്.  അമരക്കായ  മേല്‍പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്‍ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും.

 

രക്തചന്ദനം

 

      ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്.  ഇലകൊഴിക്കുന്ന മരമായ ഇതിന്റെ തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു.  തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും.  ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം.   മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്.  തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.  ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക, ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.   ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്റെ തടി ഉപയോഗിക്കുന്നത്.  തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്. 

        ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം.  ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം.  തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം.  ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്.  പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം.  പത്താം വര്‍ഷം  വിളവെടുപ്പിന് തയ്യാറാകും.  

 

യൂക്കാലിപ്റ്റസ്

 

      വളരെ വേഗത്തില്‍ വളരുന്നതും അറുനൂറോളം വിഭാഗങ്ങളുമുള്ള യൂക്കാലിപ്റ്റസ് മിര്‍ട്ടേസി സസ്യകുടുംബത്തില്‍ പെട്ടതാണ്.  കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്,  ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്.  ഇലയില്‍ നിന്നും തണ്ടില്‍ നിന്നും, തൈലം വാറ്റിയെടുക്കുന്നു.  പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്.  സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിന്റെ തടി വിറകായും പള്‍പ്പ് നിര്‍മ്മാണത്തിനും ഉപകാരമാണ്.   വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു.   ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും. 

 

ചപ്പങ്ങം (casalpinia sapan)

 

         ഒരടി ആഴവും സമചതരവുമുള്ള കുഴികളില്‍  5 കിലോ ഗ്രാം ജൈവവളവും മേല്‍മണ്ണും കൂട്ടി നിറച്ച് വ‍ര്‍ഷ കാലാരംഭത്തോടെ തൈകള്‍ നടുന്നു. കുഴികള്‍ തമ്മില്‍  6 അടി അകലം ഉണ്ടായിരിക്കണം. കാതലാണ് ഔഷധ യോഗ്യഭാഗം, വ്രണങ്ങള്‍ , ചര്‍മ്മരോഗങ്ങള്‍ ,  ചുടുനീറ്റല്‍, ഗര്‍ഭാശയ  രോഗങ്ങള്‍, മൂത്രതടസ്സം, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഉപയോഗിക്കുന്നു. ഭക്ഷ്യ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന വിലക്കിയ സാഹചര്യത്തില്‍ ചപ്പങ്ങത്തിന്റെ ആവശ്യം കൂടുന്നുണ്ട്. ഇന്നും മദ്യത്തിനും തുണികള്‍ക്കും ചായം നല്‍കാനും ചപ്പങ്ങം ഉപയോഗിക്കുന്നു. ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം.

  

അമുക്കുരം (Withania somnitera)

 

           സമൂലം ഔഷധയോഗ്യഭാഗമാണ്. ചുട്ടുനീറ്റല്‍, ത്വക്ക് രോഗങ്ങള്‍, വാത സംബന്ധമായ അസുഖങ്ങള്‍, നേത്രരോഗങ്ങള്‍, ലൈഗിംകശേഷി കുറവ്, പനി, മൂലക്കുരു, വ്രണങ്ങള്‍, തുടങ്ങിയ രോഗാവസ്ഥകളില്‍ ചികിത്സക്ക് ഉപയോഗിക്കുന്നു. അമുക്കുരത്തിന്റെ ഭാഗങ്ങള്‍ ചേരുവയായ പ്രധാന ഔഷധങ്ങള്‍ അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം.

 

ഓരില (Desmodium gangeticum)

 

           ദശമൂലത്തിലെ ഒരു ചേരുവയാണിത്. സമൂലം ഔഷധ യോഗ്യമാണ്. ഹൃദ്രോഗം, സര്‍വ്വാംഗ വേദന, നീര് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഓരിലയടങ്ങിയിട്ടുള്ള പ്രധാന ഔഷധങ്ങളാണ് മധ്യയഷ്ടാധികഷായം,  വലിയനാരായണാധി തൈലം, കല്യാണഘൃതം, ദശമൂലംകഷായം, ച്യവനപ്രാശം. 

 

മൂവില (Preudarthria viscida)

 

            ദശമൂലങ്ങളില്‍ ഒന്നാണിത്. സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ് , രക്തവാതം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം.

 

പലകപ്പയ്യാനി

 

       ഇതിന്റെ വേരാണ് ഔഷധയോഗ്യഭാഗം.  തടി തീപ്പെട്ടി വ്യവസായത്തില്‍ ഉപയോഗിക്കുന്നു.  അതിസാരം, നെഞ്ചുവേദന, നീര്, വയറിളക്കം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.  പലകപ്പയ്യാനി അടങ്ങിയ ചില പ്രധാന ഔഷധങ്ങളാണ് ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷ്രാദികഷായം, വീരതരാദികഷായം, ച്യവനപ്രാശം എന്നിവ.                         

       ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം.  തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം.  ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്.  പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. 

 

ചിറ്റമൃത് /അമൃത്

 

      അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറ കോര്‍ഡിഫോളിയ  (Tinospora cordifolia Miers)  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതും ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica)  എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്.  ഇതൊരു ലതാസസ്യമാണ്.  ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്.  ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും.  കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം.    കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി  വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്.  ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്.  നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും. 

     

    ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്.    ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍.   പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്.  വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്. 

 

     ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.  ഇലകള്‍ക്ക് ഹൃദയാകൃതിയാണ്.   മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു.  ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്.  രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്.   ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.

 

         അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.  

 

        രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്.  ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.  

 

        വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക.  ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം.  

 

       വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം.  അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. 

 

    ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.

 

    അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. 

 

     അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്. 

 

    അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. 

 

   അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. 

 

    അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. 

 

    അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. 

 

    ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം.  അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും.

 

   കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക.

   പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്.  ത്വക് രോഗങ്ങളും ശമിപ്പിക്കും.       

     അമൃതും ത്രിഫലയും സമം കഷായമാക്കി  ദിവസം 3 നേരം  മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.     

     അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും.     

     അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.     

    അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.       

      അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.  

 

പതിമുകം

 

   സിയാല്‍പിനിയ സപ്പന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പതിമുകം സിസാല്‍പിനിയേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്.  ഇതിനെ പതംഗം, കുചന്ദനം എന്നാണ് സംസ്കൃതനാമത്തില്‍ അറിയപ്പെടുന്നത്.  പതിമുകം- പത്മകം എന്നും ചപ്പങ്ങ എന്നുമറിയപ്പെടുന്നു.  കായില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിക്ക് നല്ല സുഗന്ധമുണ്ട്.  പതിമുകം ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലിയില്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്.  രക്തശുദ്ധിക്കും, ചര്‍മ്മരോഗങ്ങള്‍ക്കും  ഇത് ഉത്തമമാണ്.  നിറയെ മുള്ളുകളോടുകൂടിയ പതിമുകച്ചെടിക്ക് വേനല്‍ ചൂടിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്.  ഏത് കാലാവസ്ഥയിലും ഇത് നട്ടുവളര്‍ത്താവുന്നതാണ്.

 

തിപ്പലി

 

      പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി.  പൈപ്പര്‍ ലോങം ലിന്‍ (Piper  Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ സംസ്കൃതത്തില്‍ പിപ്പലി, കൃഷ്ണ, വൈദേഹി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.  ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്.  കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .

 

         അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്.  ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം, ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.

 

         ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.  കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം 

 

നിത്യകല്യാണി

 

  മഡഗാസ്ക്കര്‍ പെരിവിങ്കിള്‍ എന്ന ശാസ്ത്രനാമമുള്ള ഈ സസ്യത്തെ കാശിതെറ്റി, ശവംനാറി എന്നും വിളിക്കുന്നു.  രക്താര്‍ബുദത്തിന് ഉപയോഗിക്കുന്ന  വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍ എന്നീ രാസഘടകങ്ങളെ ആസ്പദമാക്കി മെച്ചപ്പെട്ട ഔഷധങ്ങളാണ് നിര്‍മ്മിക്കുന്നത് നിത്യകല്യാണി എന്ന സസ്യത്തില്‍ നിന്നാണ്.  ഗ്രന്ഥിവീക്കം, മുഴ, രക്താര്‍ബുദം എന്നിവക്ക് ഫലപ്രദമാണ്. 

 

ജബോറാന്‍ഡി

 

   പൈലോകാര്‍പ്പസ് മൈക്രോഫില്ലം (Pilocarpus Microphyllus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.  ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ആയ പൈലോ കാര്‍പ്പിന്‍ കണ്ടെത്തുകയും കണ്ണിനുള്ളിലെ ഇന്‍ട്രാകുലര്‍ സമ്മര്‍ദ്ദം കുറക്കാന്‍ ഔഷധമായി ഉപയോഗിക്കുവാനും തുടങ്ങി.


ആനച്ചുവടി

 

      എലഫന്റോപസ് സ്കാബര്‍ (Elephantopus scaber)  എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം.  ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്.  ഇതിനെ ഇംഗ്ലീഷില്‍  എലഫന്റ്സ് ഫൂട്ട് (Elephant’s Foot)  എന്നാണ് അറിയപ്പെടുന്നത്.    ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി  പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും.  ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും.  മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക.    

 

    സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു.   ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.  ഹൃദ്രോഗത്തിനെതിരായും കാന്‍സറിനെതിരായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടിതിന്.    കുടല്‍രോഗങ്ങല്‍ക്കെതിരെയും വളരെ ഫലപ്രദമാണ് ഈ സസ്യം.    സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും അര്‍ശസും ശമിക്കും.  ആനച്ചുവടി നീരും കടുക്കാത്തോടും അരച്ചുചേര്‍ത്ത്  സേവിച്ചാല്‍ അഞ്ചാംപനി മാറും.   ഇത് സമൂലം അരച്ച് പാലില്‍ സേവിച്ചാല്‍ വസൂരി ശമിക്കുന്നതാണ്.  ഭക്ഷ്യവിഷവും ജന്തുവിഷവും മാറും.  ചെടി സമൂലം അരച്ച് മുറിവില്‍ പുരട്ടിയാല്‍  വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന വിഷവും മുറിവും മാറുന്നതാണ്.   കൂടാതെ മുടിയ്ക്ക് വളര്‍ച്ചയും ആരോഗ്യവും തരുന്ന നല്ലൊരു താളിയും കൂടിയാണ് ആനച്ചുവടി. 

 

 

കണിക്കൊന്ന

 

     കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.)  എന്ന ശാസ്ത്രനാമത്തിലും  ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്.  കണിക്കൊന്ന കേരളീയരുടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്.    10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും.  വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും.   ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്.  വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്.  ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്.   പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും.  പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്.   കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. 

 

ഇലഞ്ഞി

 

    മിമുസോപ്സ് ഇലന്‍ജി (Mimusops Elengi)  എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ  മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക.   തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന  പച്ചനിറമാണ്.  നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്.  തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്.  ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്.   അതിസാരം, ലൈംഗികശേഷി,  അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു.  ആരോഗ്യദായകവും കൃമിഹരവുമാണ് പഴം.  മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും.   ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും.   പഴവും തൊലിയും ദന്തധാവനത്തിന് ഉപയോഗിച്ചാല്‍ മോണരോഗങ്ങള്‍ മാറുകയും പല്ലുകള്‍ ദൃഢമാകുകയും ചെയ്യും.   തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും.    പൂവ് ഇട്ടുകാച്ചിയ പാല്‍ സേവിച്ചാല്‍ അതിസാരം മാറും.

 

വാഴ

 

      ഗ്ലൂക്കോസ് എന്ന  പഞ്ചസാര വാഴപ്പഴത്തിലുള്ളതിനാല്‍ ആഹാരത്തിന്റെ ദഹനത്തിന് സഹായിക്കുന്നു.  കൂടാതെ ശരീരത്തിന് ബലം നല്കാനും വാഴപ്പഴത്തിന് കഴിവുണ്ട്.  പൊതുവെ തണുപ്പുള്ളതായതിനാല്‍ വാഴയുടെ ഏതുഭാഗവും ശരീരത്തിന് നല്ലതാണ്.  വാഴയില പൊള്ളലും, പൂവ്- മൂത്രം അധികം പോകുന്ന അസുഖവും ഇല്ലാതാക്കും.  ഫലം, കൂമ്പ്, കാമ്പ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമായവയാണ്.

 

തെങ്ങ്

 

  ശരീരത്തിനാവശ്യമായ നിരവധി പോഷകഘടകങ്ങള്‍ തെങ്ങിന്റെ ഫലത്തിലുണ്ട്.  തേങ്ങാപ്പാലില്‍ പഞ്ചസാര, ആല്‍ബുമിന്‍, വെളിച്ചെണ്ണയില്‍ കാപ്രിലിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.  വാതരോഗം, ഹൃദ്രോഗം, അതിസാരം എന്നിവ കുറക്കാനും ശരീരപുഷ്ടി വര്‍ധിപ്പിക്കാനും കരിക്ക്, തേങ്ങ എന്നിവക്ക് സാധിക്കുന്നു.  തേങ്ങ, എണ്ണ, തേങ്ങാവെള്ളം, പൂവ് തുടങ്ങിയവയിലെല്ലാം ഔഷധഗുണങ്ങളുണ്ട്.

 

കമുക് / കവുങ്ങ്

 

     അരിക്കോളീന്‍ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്.  ഒപ്പം പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.  വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേര്‍ത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും.  വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവര്‍ അടക്ക ചവക്കുന്നത് ഇത് മാറാന്‍ സഹായകമാകും.

 

വയല്‍ചുള്ളി.

 

 

 

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി.  നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച.  ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി.  ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും.  നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്.  അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്.  പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.

 

ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.  മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. 

 

മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി.  സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു.  ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു.  പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ.  രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം.  വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം.  വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും.  മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.

 

      അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം.  ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി.  ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി.  അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും. 

 

അയമോദകം

 

       വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം.  ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.

 

     നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്.  ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു.  അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്)  അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍.  അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍.   ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ്  (Calery seed) എന്നു പറയുന്നു.

 

     ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം.  ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു.  ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു.  അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.

 

      മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്.  ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം.  വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്.  അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്.  അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്.  കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.   ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്.    കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.  വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍  അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി.   മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും.   അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.  

 

      

       അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും.   വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്.  അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം  മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്.   അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും.  മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം)  തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്,  ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്. 

 

     അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു.  തീക്ഷ്ണമായ സ്വാദാണ് ഇതിന്.  ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു.   ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു.  അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്.  തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്.  

 

       ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു.  പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം.  ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്.  ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം. 

 

     അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്.  കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്.  ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു.   അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം  ഇളകിപ്പോരും.  ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം.  ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും.  അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു.  ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം.  ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും.  കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം.  ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്.  കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി. 

 

       ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും.  ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്.  കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്.  സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്.  വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി.  അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്. 

 

         പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്.  ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക.  ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും.  ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും.  ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും.   ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു.  കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.  പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക.  തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക.  ഈ കിഴികൊണ്ടു  പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക.  ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍  പ്രയോജനം ചെയ്യും.

 

നോനി / ഇന്ത്യന്‍മള്‍ബറി, ബീച്മള്‍ബറി

 

     ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി.  സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം.  നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്.  വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്.  സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ്  അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും  ഇവക്കാവും.   

 

     മോറിന്‍ഡ സിട്രിഫോലിയ (Morinda Sitrifoliaea) എന്നതാണ്  ശാസ്ത്രനാമം.  ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്.   കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം.  വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീല്‍ വസ്തുവാക്കാം.  നട്ട് പത്തുമാസത്തിനകം കായ്ക്കും.  വിളവെടുപ്പ് പാകമാകാന്‍ ‍18 മാസം വേണം.  മാസം 4-8 കിലോ കണക്കില്‍ എല്ലാ മാസവും വിളവെടുക്കാം.   

 

       പനി മാറുന്നതിന് വേരുപയോഗിക്കുന്നു.  ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും.  അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. 

       മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം. അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി.  ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും.  പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും.  കായ  മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്.  കീടരോഗബാധ വിരളമാണ്.   

 

     നിത്യഹരിത  കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം.  തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 8-12 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ്  നടീല്‍ വസ്തുക്കളുടെ  വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം.  ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം.  ജൈവ, രാസക്കൃഷി പിന്തുടരാം.  ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും.  ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.

 

കയ്പന്‍പടവലം/കാട്ടുപടവലം(Trichosanthes lobala)

 

         ഇതിന്റെ വേര്, തണ്ട്, ഇല, പൂക്കള്‍, കായ് എന്നിവ മരുന്നാണ്.  ഇതില്‍ കുക്കുര്‍ ബിറ്റാസിന്‍  എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്.  പല നാടന്‍ ചികിത്സയിലും കാട്ടുപടവലം മുഖ്യഘടകമാണ്.  

 

        സമൂലം ഔഷധ യോഗ്യഭാഗമാണ്. ദീപന വര്‍ദ്ധനക്കും രക്ത ശൂദ്ധീകരണത്തിനും ഉപയോഗിക്കുന്നു. നേത്രരോഗങ്ങള്‍ , ശ്വാസകോശ രോഗങ്ങള്‍ , പനി, വെള്ളപ്പാണ്ട്, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.

 

         വയറ്റിലെ കൃമിശല്യം നിയന്ത്രിക്കാന്‍ ഇതു നല്ലതാണ്.  പിത്തരോഗം ശമിപ്പിക്കുകയും മലശോധനയുണ്ടാക്കുകയും ചെയ്യും. ത്വക്ക് രോഗം ശമിപ്പിക്കാനും ഉപയോഗിക്കുന്നു.  മഹാതിക്ത കഷായം, ഗുല്‍ഗുലുതിക്തംഘൃതം തുടങ്ങി പലതരം കഷായങ്ങളില്‍ കയ്പന്‍ പടവലം ചേര്‍ക്കുന്നുണ്ട്.  കയ്പന്‍ പടവലയില, ആര്യവേപ്പില ഇവയിട്ടുവെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്ക് രോഗം ശമിക്കും.  കയ്പ്പന്‍ പടവലവേര് നന്നായരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്ക് ശമനമുണ്ടാകും. കയ്പന്‍ പടവലത്തിന്റെ ഇളം കായ്കള്‍ മുളയുടെ ചീളുപയോഗിച്ച് തൊലി നീക്കിയശേഷം തോരനാക്കി ചിലര്‍ ഉപയോഗിക്കുന്നു.  ലോഹായുധങ്ങള്‍ ഉപയോഗിക്കാതെ വെറും മുളച്ചീന്തുകള്‍ മാത്രമേ ഉപയോഗിക്കാവൂ.           

 

പടോലാസവം, ഗുല്‍ഗുലുതിക്തം തൈലം, പടോലാദിഘൃതം, പടോലാദികഷായം, കറപ്പന്‍ വെളിച്ചെണ്ണ എന്നിവ കയ്പന്‍ പടവല ഉപയോഗിച്ചുള്ള പ്രധാന ഔഷധങ്ങളാണ്. 

 

ആഫ്രിക്കന്‍മല്ലി / ശീമ മല്ലി.

 

 

        മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും  മല്ലിയുടെ നറുമണവും സ്വാദും പകരും.  മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി  അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.  

 

       കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്.  വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.

 

      മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.  നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്.  ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു.  വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്. 

 

പൂവരശ്

 

    പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു.  ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്.  പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്.  ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.  പ്രാചീനകാലത്ത് യവനദേശക്കാര്‍ പൂവരശിനെ വിശുദ്ധവൃക്ഷമായി കരുതിയിരുന്നു.  പൂവിലെ അരചന്‍ അഥവാ രാജാവ് എന്നാണ് തമിഴില്‍ നിന്ന് രൂപപ്പെട്ട പൂവരശ് എന്ന വാക്കിന്റെ അര്‍ത്ഥം.  സംസ്കൃതത്തിലെ കമണ്ഡലു എന്ന പേരാണ് പൂവരശിന്റെ ഗുണങ്ങളെ ഏറ്റവും ഭംഗിയായി ഉള്‍ക്കൊള്ളുന്നത്. കമണ്ഡലു എന്നാല്‍ തപസ്വികള്‍ ശുദ്ധജലം കൊണ്ടുനടക്കുന്ന  മരക്കിണ്ടിയാണ്.  ശുദ്ധജല മേഖലകളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ഈ മരം ജലശുദ്ധിക്ക് അത്യുത്തമമാണ്.  ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിലും കാറ്റിന്റെ കൊടുതികളെയും വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നതിലും പൂവരശ് വഹിക്കുന്ന പങ്ക് പരിഗണിക്കുമ്പോഴാണ് ശുദ്ധജലവാഹകന്‍ എന്ന് അര്‍ത്ഥത്തിലുള്ള കമണ്ഡലു എന്ന പേരിന്റെ പ്രാധാന്യം മനസ്സിലാവുക. 

 

    ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു.  തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു.  തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍  ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും.  പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും.  പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്.  പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു.  വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു.  അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.  പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.  പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്. 

 

    വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം.  കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്.  നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും.  ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്.  കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല.  എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും.

 

പിച്ചകം

 

      പിച്ചകത്തിന്റെ ഇലയില്‍ സാലിസിലിക് അമ്ലവും ജാസ്മിനിന്‍ എന്ന ആല്‍ക്കലോയിഡുമുണ്ട്.   

 

       പിച്ചകപ്പൂവിട്ടു കാച്ചിയ എണ്ണ ചൊറി, ചിരങ്ങ്, കരപ്പന്‍ ഇവക്കെതിരെ ഉപയോഗിക്കുന്നു.   ഇല കഴിച്ചാല്‍ വായ്പ്പുണ്ണ് ശമിക്കും.   മുലപ്പാല്‍ നിര്‍ത്തുന്നതിനായി പിച്ചകം സമൂലം കഷായം വെച്ച് കുടിക്കുകയും പൂവ് അരച്ച് സ്തനങ്ങളില്‍ പുരട്ടുകയും ചെയ്തിരുന്നു.

 

അരിപ്പൂ

 

       പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി, ഒടിച്ചുകുത്തി എന്ന പ്രാദേശികനാമങ്ങളിലും  ഇംഗ്ലീഷില്‍ വൈല്‍ഡ് സേജ്  (Wild Sage) എന്നും അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലന്റാന കാമറ (Lantana camara) എന്നാണ്  എന്നാണ്.  വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍പെട്ട ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായി കാണപ്പെടുന്ന  ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്.  പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്. വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ് എന്നിങ്ങനെ പലനിറങ്ങളിലുള്ള പൂക്കളാണ്.  രണ്ടു നിറമുള്ള പൂക്കള്‍ വിടരുന്ന ചെടികളുമുണ്ട്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്.  ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്.   ഇലകള്‍ക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാവും.  തൊലിക്ക് വ്രണങ്ങള്‍ കരിക്കാന്‍ കഴിയും.  വേലിയില്‍ വളര്‍ത്താന്‍ ഉത്തമമായ സസ്യമാണിത്.  ഇതിന്റെ തണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

 

പെരുക്

 

        പെരുകിന്റെ വേര് പ്രസാവാനന്തരമുള്ള മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നു.  കൂടാതെ വയറ്റില്‍ പുണ്ണിനും മരുന്നായി ഉപയോഗിക്കുന്നു. പെരുവിന്‍ തൂമ്പില, കണ്ണറക്കിന്‍ തൂമ്പ് എന്നിവ ചതച്ച് ചാറെടുത്ത് കഴിക്കുന്നത് വയറുവേദനക്ക് നല്ലതാണ്.

 

ചെമ്പകം

 

        ചെമ്പകത്തിന്റെ പൂവില്‍ വാസനതൈലം അടങ്ങിയിരിക്കുന്നു.  പൂവിന് ഔഷധഗുണവുമുണ്ട്.  കഫം, പിത്തം, ചുട്ടുനീറ്റല്‍ മുതലായവക്കെതിരെ ഫലപ്രദമാണിത്. തടിക്ക് നല്ല കാതലുണ്ടാകും.  നല്ല ഈടും ഉറപ്പുമുള്ളതിനാല്‍ വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. 

 

മലന്തുളസി

 

    പനി, ജലദോഷം, തുമ്മല്‍ , കഫക്കെട്ട് എന്നിവക്ക് നല്ല പ്രതിവിധിയാണ് മലന്തുളസി. പനി, കൈകാല്‍ വേദന, തലവേദന എന്നിവക്ക് മലന്തുളസിയുടെ വേര് ചുക്ക്, കുരുമുളക്, എന്നിവ തിളപ്പിച്ച് മുക്കിടികഞ്ഞിവെച്ച് കുടിച്ചാല്‍ മതി.

 

പൂവാം കുരുന്നില

 

      പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും.  തലവേദനക്കും നല്ല പ്രതിവിധിയാണ്.

 

എള്ള്

 

            മതപരമായ പല ചടങ്ങുകളിലും വളരെയേറെ പ്രാധാന്യമുള്ള ധാന്യമാണ് എള്ള്.  ശനീശ്വരനെ പ്രീതിപ്പെടുത്താന്‍ ശിവന് എള്ളെണ്ണ ധാര ചെയ്യുകയും  എള്ളെണ്ണ ഒഴിച്ച് പിറകില്‍ വിളക്ക് കത്തിക്കുകയും ചെയ്യണമെന്നാണു പ്രമാണം.  ശാസ്താ പ്രീതിക്കായി എള്ള് ചെറിയ കിഴിയായി കെട്ടി, തേങ്ങാമുറിയില്‍ നല്ലെണ്ണ ഒഴിച്ച്, അതില്‍ വെച്ച് കൊളുത്തുന്നു.  അതാണ് നീലാഞ്ജനം എന്ന വഴിപാട്.  പുരാണേതിഹാസങ്ങളുടെ കാലം മുതല്‍ക്കേ എള്ള് നമുക്ക് സുപരിചിതമായിരുന്നു.  ലങ്കയില്‍ കടന്ന ശ്രീരാമദൂതനായ ഹനുമാന്‍ ഉപവനം നശിപ്പിച്ച് അതു കാക്കുന്ന നക്തഞ്ചരേന്ദ്രരെ നിര്‍ദാക്ഷിണ്യം കൊന്നതറിഞ്ഞ് കോപിഷ്ടനായ രാവണന്‍ അവനു നല്‍കുന്ന ശിക്ഷയാണ് തിലകസദൃശ്യനെ വെട്ടി നുറുക്കുവിന്‍ (എള്ളു പോലെ പൊടിപൊടിയായി അവനെ വെട്ടിനുറുക്കുവിന്‍)  ദൂതനെ കൊല്ലുന്നത്  പാപമാണെന്ന് വിഭീഷണന്‍  വിലക്കുമ്പോള്‍  അതിനുപകരം അവനൊരടയാളമുണ്ടാക്കി വിട്ടാല്‍  മതി എന്നു തീരുമാനിക്കുന്നു. ഹനുമാന്റെ വാലില്‍ തീ കൊളുത്തുന്നതിനു വേണ്ടി വാലില്‍  തിലരസ (എള്ളെണ്ണ) ഘൃതാതി സംസിക്ത വസ്ത്രങ്ങളാണ് തെരുതെരെ ചുറ്റുന്നത്.  

 

       വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍  മുന്നുതരം.  വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍‍നിന്നും കുടുതല്‍  എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്,  ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.  കേരളത്തില്‍  പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍  മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍  പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം.  വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.

 

       എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു.   ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല.  എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം.  പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു.    വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്.  ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു.  ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു.  ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു.     പല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു.  തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.  

  

        പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്.  എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം.  മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.  കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.  വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്.   നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും.  അര്‍ശസിനും ഇതു ഫലപ്രദമാണ്.  ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.   

 

            സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്കു രുചി പകരുന്നതില്‍ എള്ള് സുപ്രധാനമായ പങ്കു വഹിക്കുന്നു.  അവില്‍ വിളയിച്ചത് സ്വാദിഷ്ടമാകാന്‍ നെയ്മയം തൂത്ത ചീനച്ചട്ടിയില്‍ അരക്കപ്പോളം എള്ള് വറുത്തുചേര്‍ക്കുന്നു.  അര കിലോ അവലിന് അര കപ്പ് എള്ള് എന്ന കണക്കില്‍ ചേര്‍ക്കണം.  മുന്തിരിക്കൊത്തിലും സ്വാദു മെച്ചപ്പെടുത്താന്‍ നെയ്മയം പുരട്ടി മൂപ്പിച്ച എള്ളു ചേര്‍ക്കാം.  അച്ചപ്പം, ചീനപ്പം, ചിമ്മിനി അപ്പം, തരി ഉണ്ട എന്നിവയിലും പ്രധാന ചേരുവയാണ് എള്ള്.  മധുരപലഹാരങ്ങള്‍ക്കും പുറമെ ഉപ്പു ചേര്‍ത്ത പലഹാരങ്ങളിലെയും ഒരു പ്രധാന ചേരുവയാണിത്.  പലതരത്തിലുള്ള മുറുക്ക്, പപ്പടബോളി, കുഴലപ്പം എന്നിവയ്ക്ക് വെള്ള  എള്ളാണ് ഉപയോഗിക്കുക.  എള്ളുകൊണ്ടുണ്ടാക്കുന്ന ഏറ്റവും രുചികരമായ വിഭവമാണ് എള്ളുണ്ട.  എള്ളു പൊരിയും വരെ വറുത്ത് ശര്‍ക്കരപ്പാവില്‍ ഇട്ട് ഇളക്കണം. വാങ്ങിവെച്ചതിനുശേഷം ചൂടുകുറഞ്ഞാല്‍ ചുക്കുപൊടി വിതറി ഇളക്കി, ചെറുതായി ഉരുട്ടിയെടുക്കാം.  ചേരുവകള്‍ ഒരു സവിശേഷ അനുപാതത്തില്‍ ചേര്‍ത്താല്‍ ഈ പലഹാരം ചുമക്കുള്ള ഹൃദ്യമായ ഔഷധമാകും.  ചുക്ക്, ശര്‍ക്കര, എള്ള് എന്നിവയ്ക്ക് 1:2:4 എന്ന അനുപാതമാണ് വൈദ്യശാസ്ത്രം വിധിക്കുന്നത്. 

 

വെള്ളമന്ദാരം

 

   വെള്ളമന്ദാരത്തിന്റെ വേര് കഷായംവെച്ച് പൊള്ളലിന് ഉപയോഗിക്കുന്നു.  വിഷത്തിന് മരുന്നായി ഇതിന്റെ തൊലി ഉപയോഗിക്കുന്നത് നല്ലതാണ്.

 

റൈഹാന്‍

 

   റൈഹാന്റെ ഇല ചതച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും.

 

രുദ്രാക്ഷം

 

  വസൂരിക്ക് രുദ്രാക്ഷം പാലില്‍ അരച്ച് കഴിക്കുക.  കൂടാതെ ഇതു കഴിച്ചാല്‍ വിക്കലും, സംസാരത്തിലെ കൊഞ്ഞലും മാറിക്കിട്ടും.

 

അപ്പൂപ്പന്‍താടി

 

അപ്പൂപ്പന്‍ താടിയുടെ  വേര് കഷായംവെച്ച് കുടിച്ചാല്‍ ഹൃദ്രോഗം, കുഷ്ഠം ദുഷിച്ചുണ്ടാകുന്ന രോഗങ്ങള്‍ , ശ്വാസംമുട്ട്, നീര് എന്നിവക്ക് ആശ്വാസം ലഭിക്കും.

 

 

നിലപ്പന

 

നിലപ്പനക്കിഴങ്ങ് തെങ്ങിന്‍ കള്ളില്‍ അരച്ച് കലക്കി കുടിച്ചാല്‍ രക്തവാതം കുറയും.

 

കുമ്പളം

 

 ആഷ് ഗാഡ് (Ashgourd) എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന കുമ്പളത്തിന്റെ ശാസ്ത്രനാമം ബെനിന്‍കാസ ഹിസ്പിഡ (Benincasa hispida Cogn.) എന്നാണ്.   വെള്ളരിയുടെ കുടുംബത്തില്‍ പെട്ട ഈ ആരോഹിസസ്യത്തിന്റെ ഫലങ്ങള്‍ കട്ടിയുള്ള പുറംതൊലിയോടു കൂടിയതും ഇരുണ്ട് മാംസളവുമാണ്.  വര്‍ഷം മുഴുവന്‍ കായ ലഭിക്കുന്ന ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറമാണ്.  വര്‍ഷത്തോളം കേടുകൂടാതെ ഇതിന്റെ കായ സൂക്ഷിക്കാനാകും.  ചാരം പോലെ വെളുത്ത പൊടി കായിലുള്ളതു കൊണ്ടാണ് ആഷ്ഗൗഡ് എന്ന് ഇംഗ്ലീഷില്‍ പേരു വരാന്‍ കാരണം.   

    ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്.      വൈറ്റമിന്‍ ബിയും കുക്കുര്‍ ബിറ്റിനും അടങ്ങിയിരിക്കുന്നു.  ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്.  സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.   കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്.   വൃക്കരോഗങ്ങള്‍ മാറാന്‍ രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുള്ള് തഴുതാമയിലയും രണ്ടു നുള്ള് ചെറൂള ഇലയും അരച്ച് സേവിച്ചാല്‍ മതി.   ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് 10 മില്ലി വീതം രണ്ടു നേരവും ശീലമാക്കണം.   ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ  ശമിപ്പിക്കും.   കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരുകുടിച്ചാല്‍ വയറിന് അസുഖമുണ്ടെങ്കില്‍ ‍പെട്ടെന്ന് മാറ്റി ദഹനശക്തി തരും.

 

പെരും ജീരകം.

 

          വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം.  വായുകോപത്തിന് ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ.  ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്.  വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും.  ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും.  ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും.  പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും.  സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക.  പിന്നീട് അരിച്ച് ചെറുചൂടോടെ കുടിക്കുക.  ഇതാണു പെരുംജീരക പാനീയം.  സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.  ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി. പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അരക്കപ്പു വെള്ളത്തില്‍ അര ടീസ്പൂണ്‍ മതി.  തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്.  തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്.  ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക.               സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു  കഴിയും.  ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്.  ഇത് വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്.  എണ്ണയും ദഹനസഹായിയായ ഘടകങ്ങളും നഷ്ടപ്പെടും.  പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെര്‍ഫ്യൂംസ്, സോപ്പ് തുടങ്ങിയ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.  ഗ്രൈപ്പ് വാട്ടറിന്റെ നിര്‍മാണത്തിനും ഇത് ഒരു പ്രധാന ചേരുവയാണ്. പെരുംജീരകത്തില്‍ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്ന പിശിട് കാലിത്തീറ്റയായും ഉപയോഗിക്കുന്നു.  

 

മുക്കുറ്റി

 

 

        വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു.  കേരളത്തിലെ ഏതു കാലാവസ്ഥയിലും വളരുന്ന ഈ ചെടി 15 സെ.മീ. ഉയരം വരും. മഞ്ഞപ്പൂക്കളും ചെറിയ ഇലകളുമാണ്. പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. വിത്തിലൂടെയാണ്  പുതിയ ചെടി ഉണ്ടാവുന്നത്.  നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി കാണുന്നത്.  ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി കാണുന്നത്.        

 

       ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി.  മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും.  പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം.  മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്.  മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത്  മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്.   മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു.   കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്.  തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത്  നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് എന്നിവ മാറും.  ഇതിന്റെ വേര് പറങ്കിപ്പുണ്ണ് എന്ന അസുഖത്തിനെതിരെ ഉപയോഗിക്കുന്നു.                

 

       കഫക്കെട്ട്, ചുമ, വലിവ്, കണ്ണുവേദന, പച്ചമുറി, എന്നിവക്ക്  എണ്ണകാച്ചാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.   മുക്കുറ്റിപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തരച്ച് പ്രാണികടിച്ച ഭാഗത്ത് പുരട്ടിയാല്‍ നീരും വേദനയും മാറും. മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും മുടിവളരാനും സഹായിക്കുന്നു.   അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫക്കെട്ട് മാറുന്നു.  മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും. 

 

ജാതിക്ക

 

       മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.)  എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം.  ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്.   മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും.  കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക.  ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക.   കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്.  ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും.  വയറുവേദനയും ദഹനക്കേടും മാറ്റും.  കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും  വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും.    ജാതിക്കയും  ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും.  ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും.   ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്.     ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും.    തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും.  വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.

 

 

 

If you have any comments, please click here