The Official Website Of Edathirinji [ Since 2002 ]




Guruvayoor Sree Krishna Temple : (Distance 42.3 KM From Edathirinji)

ശ്രീമഹാവിഷ്ണു ഗുരുവായൂരപ്പനായി വാണരുളുന്ന പുണ്യസങ്കേതമാണ്‌ ശ്രീഗുരുവായൂര്‍. കാലഗണനയ്ക്ക്‌ അതീതമായ ചരിത്രസത്യങ്ങളും അത്ഭുതസാക്ഷ്യങ്ങളും പരസ്പരം കൂടിച്ചേര്‍ന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഗുരുവായൂരില്‍ കാണുവാന്‍ സാധിക്കുക. ഗുരുവായൂര്‍ക്ഷേത്രത്തിലെ വിഗ്രഹം ശ്രീമഹാവിഷ്ണു വൈകുണ്ഠത്തില്‍വച്ച്‌ പൂജിച്ചിരുന്നതാണ്‌. ഇക്കാരണത്താലാണ്‌ ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം എന്നപേരിലറിയപ്പെടുന്നത്‌.

വളരെ അപൂര്‍വവും ദിവ്യവുമായ പാതാള അഞ്ജനം എന്ന കല്ലുകൊണ്ടുള്ള ഈ വിഗ്രഹം പിന്നീട്‌ ബ്രഹ്മാവിന്റെ പക്കല്‍ എത്തിച്ചേര്‍ന്നു. ബ്രഹ്മാവ്‌ അത്‌ സുതപസ്സിന്‌ നല്‍കി. സുതപസ്സില്‍നിന്ന്‌ കശ്യപപ്രജാപതിയിലേയ്ക്ക്‌ വന്ന വിഗ്രഹം വസുദേവരുടെ പക്കല്‍ എത്തിച്ചേരുകയും ചെയ്തു. വസുദേവരുടെ കയ്യിലുള്ള ഈ വിഗ്രഹം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍വച്ച്‌ പൂജിച്ചിരുന്നു. ദ്വാപരയുഗത്തില്‍ പ്രളയംമൂലം ദ്വാരകമുങ്ങുമ്പോള്‍ ജലോപരിതലത്തില്‍ ഒരു വിഗ്രഹം കാണുമെന്നും ഇതിനെ കലിയുഗത്തില്‍ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാന്‍ ദേവഗുരുവായ ബൃഹസ്പതിയോട്‌ പറയണമെന്ന്‌ സ്വര്‍ഗാരോഹണത്തിന്‌ മുമ്പ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട്‌ പറഞ്ഞിരുന്നു.. വര്‍ഷങ്ങള്‍ക്കുശേഷം വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഉചിതമായൊരു സ്ഥലംതേടി ബൃഹസ്പതിയും വായുദേവനുംകൂടി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. യാത്രാവസാനം പരശുരാമന്റെ ക്ഷണം അനുസരിച്ച്‌ അവര്‍ പരമശിവന്‍ തപസ്സുചെയ്തിരുന്ന രുദ്രതീര്‍ത്ഥക്കരയിലെത്തി.

രുദ്രതീര്‍ത്ഥക്കരയ്ക്കുമുണ്ട്‌ പുണ്യമായ ഒരു ഐതിഹ്യം. ഈ തീര്‍ത്ഥത്തില്‍മുങ്ങി പരമശിവന്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്യുന്ന സമയം പ്രചേതസ്സുകള്‍ പ്രജാസൃഷ്ട്യര്‍ത്ഥം മഹാവിഷ്ണുവിനെ തപസ്സ്‌ ചെയ്ത്‌ പ്രസാദിപ്പിക്കുവാന്‍ ഈ തീര്‍ത്ഥക്കരയിലെത്തി. പ്രചേതസ്സുകളുടെ ഉദ്ദേശ്യം ദിവ്യദൃഷ്ടിയില്‍ കണ്ടറിഞ്ഞ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളില്‍വന്ന്‌ അവര്‍ക്ക്‌ രുദ്രഗീതം ഉപദേശിച്ചു. രുദ്രഗീതം ജപിച്ചുകൊണ്ട്‌ ഏതാണ്ട്‌ പതിനായിരത്തോളം വര്‍ഷം തപസ്സുചെയ്ത പ്രചേതസ്സുകള്‍ക്കുമുന്നില്‍ പ്രത്യക്ഷനായി മഹാവിഷ്ണു അവര്‍ക്ക്‌ വരവുംകൊടുത്തു. ഇതിന്റെ ഫലമായി ദക്ഷപ്രജാപതിയെ അവര്‍ക്ക്‌ പുത്രനായി ലഭിക്കുകയുംചെയ്തു. രുദ്രനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സ്‌ ചെയ്തതിനാല്‍ ഇവിടം ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരുന്നു.

ശ്രീനാരായണതീര്‍ത്ഥമെന്നുംകൂടി പേരുള്ള ഈ തീര്‍ത്ഥത്തിലാണ്‌ ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്‌ നടക്കുന്നത്‌.. രുദ്രതീര്‍ത്ഥക്കരയിലെത്തിയ ബൃഹസ്പതിയുടെയും വായുദേവന്റെയും ഉദ്ദേശം മനസ്സിലാക്കിയ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളിലെത്തി അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ വര്‍ണിച്ചു. താനും പ്രചേതസ്സുകളും തപസ്സുചെയ്തിരുന്ന ഈ സ്ഥലമാണ്‌ വിഗ്രഹപ്രതിഷ്ഠയ്ക്ക്‌ ഉത്തമമെന്നും തീര്‍ത്ഥത്തിന്റെ മറുകരയിലുള്ള മമ്മിയൂരില്‍ ഇനി വാണുകൊള്ളാമെന്നും പരമശിവന്‍ പറഞ്ഞു.

പരമശിവന്റെ നിര്‍ദ്ദേശാനുസരണം പരശുരാമന്റെ സാന്നിദ്ധ്യത്തില്‍ ബൃഹസ്പതിയും വായുദേവനുംകൂടി പ്രതിഷ്ഠനടത്തി. പരമശിവന്‍ പൂജാകാര്യങ്ങളെല്ലാം നിര്‍വഹിക്കുകയും ഈ പുണ്യസ്ഥലം ഇനി ഗുരുവിന്റെയും വായുവിന്റെയും പേരില്‍ അറിയപ്പെടുമെന്ന്‌ അവരെ അനുഗ്രഹിച്ചശേഷം മമ്മിയൂരിലേയ്ക്ക്‌ പോകുകയും ചെയ്തു. അങ്ങനെയാണ്‌ ഈ പുണ്യസങ്കേതത്തിന്‌ ഗുരുവായൂര്‍ എന്നപേര്‌ ലഭിച്ചത്‌. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയാല്‍ മമ്മിയൂരിലുംകൂടി തൊഴണമെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. കുംഭമാസത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം നടന്നത്‌.

പൂയംനാളില്‍ ക്രിയകള്‍ തുടങ്ങി അനിഴം നാളില്‍ അവസാനിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന്‌ മമ്മിയൂര്‍ ക്ഷേത്രഭാഗത്തേയ്ക്ക്‌ നോക്കിപ്രാര്‍ത്ഥിച്ചാലും മതിയെന്നാണ്‌ വിശ്വാസം.. പ്രതിഷ്ഠാനന്തരം ബൃഹസ്പതിയും വായുവുംകൂടി ദേവശില്‍പിയായ വിശ്വകര്‍മാവിനെ വിളിച്ച്‌ ക്ഷേത്രം നിര്‍മിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. മലയാളമാസം മേടം ഒന്നിനുള്ള വിഷുദിനത്തില്‍ സൂര്യരശ്മികള്‍ ക്ഷേത്രത്തിനുള്ളില്‍ ലഭിക്കത്തക്കവിധത്തില്‍ വിശ്വകര്‍മാവ്‌ ക്ഷേത്രം പണിയുകയുംചെയ്തു.. ഗണപതിയും ശാസ്താവും ഇടത്തരിയത്തുകാവ്‌ ഭഗവതിയുമാണ്‌ ഇവിടുത്തെ പ്രധാന ഉപദേവതകള്‍. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറ്‌ ഭാഗത്തായാണ്‌ ഗണപതിയുടെ സ്ഥാനം. നാലമ്പലത്തിനകത്ത്‌ തെക്കുഭാഗത്തായാണ്‌ ശാസ്താവിന്റെ സ്ഥാനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ്‌ ഇടത്തരിയത്തുകാവില്‍ ഭഗവതിയുടെ സ്ഥാനം.

കൃഷ്ണനാട്ടം ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനും കോഴിക്കോട്‌ സാമൂതിരിയുമായിരുന്ന മാനവേദമഹാരാജാവാണ്‌ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്‌. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലകളെ ആസ്പദമാക്കി എട്ട്‌ ദിവസത്തെ കഥകളായിട്ടാണ്‌ കൃഷ്ണനാട്ടം അവതരിപ്പിച്ചുവരുന്നത്‌. ഭക്തന്മാരുടെ വഴിപാടായും ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്‌. . അവതാര കഥ നടത്തുന്നയാള്‍ക്ക്‌ സന്താനലബ്ധിയാണ്‌ ഫലമായി ലഭിക്കുക. കാളിയമര്‍ദ്ദനമാണെങ്കില്‍ വിഷബാധാശമനമാണ്‌ സാധ്യമാവുക. രാസക്രീഡയാണെങ്കില്‍ കന്യകമാരുടെ ശ്രേയസ്സ്‌, ദാമ്പത്യകലഹം തീരല്‍ തുടങ്ങിയവയാണ്‌ ഫലമായി ലഭിക്കുക. കംസവധത്തിലൂടെ ശത്രുതാനാശമാണ്‌ ലഭ്യമാവുക. സ്വയംവര കഥയിലൂടെ വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദങ്ങളുടെ ശമനം എന്നിവയുമാണ്‌ ലഭിക്കുക. ബാണയുദ്ധത്തിലൂടെ അഭീഷ്ടപ്രാപ്തിയാണ്‌ കിട്ടുക. വിവിദവധത്തിലൂടെ കൃഷി, ദാരിദ്ര്യശമനം തുടങ്ങിയവയാണ്‌ ലഭ്യമാവുക. സ്വര്‍ഗ്ഗാരോഹണത്തിലൂടെ മോക്ഷപ്രാപ്തിയുമാണ്‌ ഫലമായി ലഭിക്കുന്നത്‌.

ഗുരുവായൂര്‍ കേശവന്‍ ഒരു നേര്‍ച്ചയെന്നോണം നിലമ്പൂരിലെ വലിയരാജ തന്റെ 12 ആനകളില്‍ ഒന്നിനെ ഗുരുവായൂരപ്പന്റെ നടയില്‍ സമര്‍പ്പിച്ചു. ഈ ആനയുടെ പേരായിരുന്നു കേശവന്‍. നടയ്ക്കുവയ്ക്കുന്ന സമയത്ത്‌ പത്തുവയസ്സായിരുന്ന കേശവന്‌.. തലയെടുപ്പ്‌, സൗന്ദര്യം, ശാന്തസ്വഭാവം, ഗാംഭീര്യം എന്നിവ കേശവനില്‍ നിറഞ്ഞുനിന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചിട്ടകളെക്കുറിച്ച്‌ വളരെയധികം അറിവുണ്ടായിരുന്ന ഈ ആന പാപ്പാന്മാര്‍ പറയാതെതന്നെ തന്നെ തളച്ചിരിക്കുന്ന സ്ഥലത്തുനിന്നും എഴുന്നള്ളിപ്പ്‌ നടക്കുന്ന സ്ഥലത്തേയ്ക്ക്‌ തനിയെ പോകുമായിരുന്നുവെന്നാണ്‌ പഴമക്കാരുടെ വാദം.

ഭഗവാന്റെ തിടമ്പു ശിരസ്സിലേറ്റുമ്പോള്‍ മാത്രമേ കേശവന്‍ തന്റെ മുന്‍കാലുകള്‍ മടക്കിയിരുന്നുള്ളു. അല്ലാത്ത സമയങ്ങളില്‍ പിന്‍കാലില്‍കൂടി മാത്രമേ കയറാന്‍ ആള്‍ക്കാരെ അനുവദിച്ചിരുന്നുള്ളു. ആരെയും ഉപദ്രവിക്കുകയോ മറ്റ്‌ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്ത ചരിത്രമില്ല. 1973 ല്‍ ഗുരുവായൂര്‍ കേശവന്‌ ക്ഷേത്രചരിത്രത്തിലാദ്യമായി ഗജരാജപട്ടം കിട്ടുകയും ചെയ്തു.. ക്ഷേത്രത്തിലെ വിശേഷദിവസങ്ങള്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലുള്ള ഏകാദശിയാണ്‌ ഗുരുവായൂര്‍ ഏകാദശി അഥവാ ഉത്ഥാന ഏകാദശി. ഏകാദശിക്ക്‌ ഒരുമാസംമുമ്പുതന്നെ ഇതോടനുബന്ധിച്ചുള്ള വിളക്കുകള്‍ ക്ഷേത്രത്തില്‍ ആരംഭിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ ദിവസങ്ങളില്‍ വരുന്ന ഭക്തര്‍ക്ക്‌ ക്ഷേത്രത്തില്‍ വിശേഷാല്‍ പ്രസാദമൂട്ട്‌ നല്‍കുന്ന പതിവുമുണ്ട്‌.. നാരായണീയദിനം മഹാകവി മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട്‌ നാരായണീയം രചിച്ച്‌ ഗുരുവായൂരപ്പന്‌ സമര്‍പ്പിച്ചതിന്റെ സ്മരണയ്ക്കായാണ്‌ ഈ ദിനം ആഘോഷിക്കുന്നത്‌.

പൂന്താനദിനാഘോഷം ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന പൂന്താനത്തിനോടുള്ള ആദരസൂചകമായി എല്ലാവര്‍ഷവും കുംഭമാസത്തിലെ അശ്വതിനക്ഷത്രദിവസം പൂന്താനദിനമായി ആഘോഷിച്ചുവരുന്നു.. കൃഷ്ണഗീതി ദിനം കൃഷ്ണനാട്ടത്തിന്‌ ആധാരമായ കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം മാനവേദന്‍സാമൂതിരിപ്പാട്‌ സമര്‍പ്പിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ കൃഷ്ണഗീതിദിനം ആചരിച്ചുവരുന്നത്‌.. ചെമ്പൈ സംഗീതോത്സവം ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനും സംഗീതജ്ഞനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്‍മയ്ക്കായിട്ട്‌ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഈ സംഗീതോത്സവം അരങ്ങേറുന്നത്‌.

ആനയോട്ടം ഗുരുവായൂരമ്പലത്തില്‍ ആനകളില്ലാതിരുന്ന സമയത്ത്‌ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്നാണ്‌ ഉത്സവത്തിന്‌ ആനകളെകൊണ്ടുവന്നിരുന്നത്‌. ഒരിക്കല്‍ എന്തോ കാരണത്താല്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന്‌ ആനകളെ അയയ്ക്കാന്‍ സാധിക്കില്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ അന്ന്‌ ഉച്ചകഴിഞ്ഞ്‌ ഒരുകൂട്ടം ആനകള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന്‌ ഗുരുവായൂരിലേയ്ക്ക്‌ തനിയെ ഓടിവന്നുവെന്നതാണ്‌ ആനയോട്ടത്തിന്‌ പിന്നിലുള്ള ഐതിഹ്യം. ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നത്‌ മഞ്ജുളാല്‍ പരിസരത്തുനിന്നുള്ള ആനയോട്ടത്തോടുകൂടിയാണ്‌. . ദ്വാദശിപണം വയ്ക്കല്‍ ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കൂത്തമ്പലത്തില്‍ ദ്വാദശി പണം വെയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. ഇതേദിവസം രാവിലെ 9 മണിയ്ക്ക്‌ നട അടച്ചാല്‍ വൈകുന്നേരം 4.30 മാത്രമേ നടതുറക്കുകയുള്ളു. . ഗുരുവായൂരിലെ ജന്മാഷ്ടമി ജന്മാഷ്ടമി എല്ലാവര്‍ഷവും ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെയും പ്രത്യേക ചടങ്ങുകളോടെയുമാണ്‌ നടത്തിവരുന്നത്‌.

ചുറ്റുവിളക്ക്‌, അപ്പം, പാല്‍പ്പായസം എന്നിവയാണ്‌ അഷ്ടമിരോഹിണി ദിവസത്തെ ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടുകള്‍. ഭഗവാന്റെ ജന്മദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പിറന്നാള്‍സദ്യ നല്‍കുന്ന പതിവുമുണ്ട്‌. ഈ സദ്യയിലാണ്‌ ഗുരുവായൂരപ്പന്‌ നിവേദിച്ച പാല്‍പ്പായസം നല്‍കുന്നത്‌. അത്താഴപൂജയുടെ പ്രസന്നപൂജാ സമയത്താണ്‌ ഭഗവാന്‌ അപ്പം നേദിക്കുന്നത്‌. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും പാല്‍പായസം നിവേദിക്കും.. ശ്രീകൃഷ്ണജയന്തിക്ക്‌ മൂന്ന്‌ നേരവും കാഴ്ചശീവേലി ഗുരുവായൂരിലെ പ്രത്യേകതയാണ്‌. സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്ന ശീവേലിക്ക്‌ അഞ്ച്‌ ആനകളെങ്കിലുമുണ്ടാവും. അഷ്ടമിരോഹിണിദിവസം ‘ശ്രീകൃഷ്ണാവതാരം’ വരത്തക്കവിധത്തില്‍ ഭാഗവതസപ്താഹം നാലോ അഞ്ചോ ദിവസം മുമ്പേ ആരംഭിക്കുന്നു.. ഹരിവാസരം ഏകാദശിയുടെ അന്ത്യഖണ്ഡവും 15 നാഴികയും ദ്വാദശിയുടെ ആദ്യഖണ്ഡവും 15 നാഴികയും കൂടിയുള്ള 30 നാഴികയ്ക്കാണ്‌ ഹരിവാസരം എന്നുപറയുന്നത്‌. എല്ലാ ഏകാദശീവ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെയെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിവ വളരെ പ്രാധാന്യമേറിയതാണ്‌..

ക്ഷേത്രാനുബന്ധ പുണ്യസ്ഥലങ്ങള്‍ കാര്യാലയ ഗണപതി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‌ പിറകിലായുള്ള ദേവസ്വം ഓഫീസ്‌ മതില്‍കെട്ടിനുള്ളിലാണ്‌ ഈ ഗണപതിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്‌.. പുന്നത്തൂര്‍ ക്ഷേത്രം ഗുരുവായൂരില്‍നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ വടക്കുമാറിയുള്ള ആനത്താവളത്തിനുള്ളിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഭഗവതിയും മഹാദേവനും മഹാവിഷ്ണുവുമാണ്‌ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍.. മഞ്ജുളാല്‍ മഞ്ജുള എന്ന വാരസ്യാര്‌ പെണ്‍കുട്ടി എല്ലാദിവസവും വൈകിട്ട്‌ ഭഗവാന്‌ ചാര്‍ത്താനുള്ള മാലയുമായി ക്ഷേത്രത്തിലെത്തുമായിരുന്നു. ഒരുദിവസം മഞ്ജുള വന്നപ്പോള്‍ ക്ഷേത്രനട അടച്ചിരിക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌. ആല്‍മരച്ചുവടുവരെ എത്തിയ കുട്ടി വലിയൊരു തെറ്റുചെയ്തപോലെ കരയാനാരംഭിച്ചു. ഇതേസമയം അതുവഴിവന്ന പൂന്താനം നമ്പൂതിരി കഥകളെല്ലാം മനസ്സിലാക്കുകയും ദൈവം എല്ലായിടത്തും വിരാജിക്കുന്നവനാണെന്നും മഞ്ജുളയുടെ കൈയിലിരിക്കുന്ന മാല ആലിന്റെ താഴെയുള്ള കല്ലില്‍ ചാര്‍ത്താനും പറഞ്ഞു.. മഞ്ജുള അതുപോലെ ചെയ്തതിനുശേഷം വീട്ടിലേയ്ക്ക്‌ പോകുകയും ചെയ്തു. പിറ്റേന്ന്‌ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിക്ക്‌ വിഗ്രഹത്തെ ചാര്‍ത്തിയിരുന്ന മാലകളെല്ലാം മാറ്റാന്‍ സാധിച്ചെങ്കിലും ഒരു മാലമാത്രം മാറ്റാന്‍ സാധിച്ചില്ല. അവിടെ കൂടിയിരുന്ന ഭക്തരെല്ലാം പരിഭ്രാന്തരാവുകയും ചെയ്തു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൂന്താനം തലേന്നുരാത്രിയില്‍ നടന്ന കഥകളെല്ലാം അവിടെ കൂടിയിരുന്നവരോട്‌ പറയുകയും ചെയ്തു. അത്ഭുതമെന്നുപറയട്ടെ വിഗ്രഹത്തില്‍ ഒട്ടിയിരുന്ന മാല താനേ അടര്‍ന്നുവീഴുകയും ചെയ്തു. ഈ ആലാണ്‌ പില്‍ക്കാലത്ത്‌ മഞ്ജുളാല്‍ എന്നപേരില്‍ പ്രശസ്തമായത്‌. .

പൂന്താനം ക്ഷേത്രം മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റൂട്ടില്‍ ഏകദേശം 68 കി.മീ. മാറിയുള്ള പൂന്താനംദേശത്താണ്‌ പൂന്താനം ക്ഷേത്രവും പൂന്താനം ഇല്ലവും സ്ഥിതിചെയ്യുന്നത്‌. മഹാവിഷ്ണുവാണ്‌ ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. പൂന്താനം പൂജിച്ചിരുന്ന വെണ്ണക്കണ്ണന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്‌. കുംഭമാസത്തിലെ പൂന്താനദിനാഘോഷവും ചിങ്ങത്തിലെ അഷ്ടമിരോഹിണിയും ഇവിടുത്തെ പ്രധാനദിവസങ്ങളാണ്‌. വിദ്യാരംഭത്തിനായി നിരവധി ഭക്തര്‍ നവരാത്രികാലങ്ങളില്‍ എത്താറുണ്ട്‌. . മേല്‍പ്പത്തൂര്‍ സ്മാരകം മലപ്പുറം ജില്ലയിലെ തിരുനാവായ വിഷ്ണുക്ഷേത്രത്തില്‍നിന്ന്‌ ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ മാറിയുള്ള ചന്ദനക്കാവ്‌ ഭഗവതി ക്ഷേത്രത്തിനടുത്താണ്‌ മേല്‍പ്പത്തൂര്‍ ഇല്ലപ്പറമ്പ്‌ സ്ഥിതിചെയ്യുന്നത്‌. ഗുരുവായൂരില്‍ നാരായണീയദിനമെന്നപോലെ ഇല്ലപ്പറമ്പില്‍ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും വൃശ്ചികം 8-ാ‍ം നാരായണീയദിനം ആഘോഷിക്കുന്നു..
ക്ഷേത്രത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൈജാമ, ചെരുപ്പ്‌, ബനിയന്‍, ലുങ്കി, ഷര്‍ട്ട്‌, കള്ളിമുണ്ട്‌, പാന്റ്‌ തുടങ്ങിയവ ധരിച്ച്‌ ക്ഷേത്രത്തിലേയ്ക്ക്‌ കടക്കാന്‍പാടില്ല. മൊബെയില്‍ ഫോണ്‍, വിവിധതരം ക്യാമറകള്‍, ടേപ്പ്‌ റിക്കാര്‍ഡര്‍, റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിലേയ്ക്ക്‌ കൊണ്ടുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ ഉടനെ നാലമ്പലത്തിലേയ്ക്ക്‌ പ്രവേശിക്കുവാന്‍ പാടില്ല. ചെറിയകുട്ടികളെ ഏറെനേരം നാലമ്പലത്തിനകത്ത്‌ നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികള്‍ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്ത്‌ അശുദ്ധമായാല്‍ പുണ്യാഹത്തിനുള്ള ചെലവ്‌ രക്ഷിതാക്കള്‍ വഹിക്കേണ്ടതായിവരും..

എത്തിച്ചേരേണ്ടവിധം ഗുരുവായൂര്‍ക്ഷേത്രം തൃശൂരില്‍ നിന്ന്‌ വടക്കുപടിഞ്ഞാറായി 29 കി.മീ. മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. കുന്നംകുളംവഴിയുള്ള ദേശീയപാത ഗുരുവായൂരില്‍നിന്ന്‌ എട്ട്‌ കി.മീ. മാറിയാണ്‌ കടന്നുപോകുന്നത്‌. അമ്പലത്തിന്റെ കിഴക്കുഭാഗത്തുള്ള മഞ്ജുളാലിന്‌ സമീപത്താണ്‌ പ്രൈവറ്റ്‌ ബസ്റ്റാന്റ്‌ സ്ഥിതിചെയ്യുന്നത്‌. ഇവിടെനിന്നും തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ മിനിട്ടുകള്‍ ഇടവിട്ട്‌ ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. കെഎസ്‌ആര്‍ടിസി ബസ്റ്റാന്റ്‌ ഇവിടെനിന്നും 500 മീറ്റര്‍ മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. . ക്ഷേത്രത്തിന്റെ കിഴക്ക്‌ ഭാഗത്തായാണ്‌ റെയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്നു. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം ഇവിടെനിന്നും 80 കി.മീ. മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. കോഴിക്കോട്‌ വിമാനത്താവളം ഇവിടെനിന്ന്‌ 100 കി.മീ. അകലെയുമാണ്‌ സ്ഥിതിചെയ്യുന്നത്‌.